കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സംസ്ഥാനങ്ങളില്‍ വെവ്വേറെ ഫയര്‍ സര്‍വീസുകള്‍ ഉണ്ടായിരുന്നു.

തിരുവിതാംകൂറിലും കൊച്ചിയിലും മൂന്ന് ഫയര്‍ സ്റ്റേഷനുകളും മലബാറില്‍ അഞ്ച് ഫയര്‍ സ്റ്റേഷനുകളും ഉണ്ടായിരുന്നു. ഈ സ്റ്റേഷനുകള്‍ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. 1949-ല്‍ തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലെ ഫയര്‍ സ്റ്റേഷന്‍ ഒന്നിച്ചു. 1956 -ല്‍ മലബാര്‍ സംസ്ഥാനവും ഉള്‍പ്പെടുത്തി അങ്ങനെ കേരള ഫയര്‍ സര്‍വീസ് നിലവില്‍ വന്നു. അന്നുമുതല്‍ 1963 വരെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഫയര്‍ സര്‍വീസിന്റെ തലവനായിരുന്നു. പോലീസ് വകുപ്പിന്റെ ഭാഗമായി ഫയര്‍ സേവനങ്ങള്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ അറിയിപ്പ് നമ്പര്‍ 9018/61, തീയതി: 21.06.1962 അനുസരിച്ച് കേരള ഫയര്‍ഫോഴ്‌സ് നിയമം നിലവില്‍ വന്നു.

1963 മുതല്‍ കേരള ഫയര്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രത്യേക വകുപ്പായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡയറക്ടര്‍ ഓഫ് സിവില്‍ ഡിഫന്‍സ് 1967 വരെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായിരുന്നു. 1967 മുതല്‍ 1970 ഓഗസ്റ്റ് വരെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഫയര്‍ഫോഴ്‌സ് ഡയറക്ടറുടെ ചുമതല വഹിച്ചു. 1970 ല്‍ ഫയര്‍ ഫോഴ്‌സ് വകുപ്പ് ഒരു പ്രത്യേക ഡയറക്ടറുടെ കീഴില്‍ കൊണ്ടുവന്നു. 1982 ല്‍ ഫയര്‍ ഫോഴ്‌സ് ഡയറക്ടറുടെ പേര് ‘കമാന്‍ഡന്റ് ജനറല്‍’ ( ഹോം ഗാര്‍ഡ്‌സ് , സിവില്‍ ഡിഫന്‍സ്, ഫയര്‍ ഫോഴ്‌സ്) എന്ന് പുനര്‍നാമകരണം ചെയ്തു. ഈ വകുപ്പിന്റെ കീഴിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും അവയുടെ പ്രാധാന്യവും കണക്കിലെടുത്ത്, ഈ വകുപ്പിനെ 2002 -ല്‍ ‘കേരള ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ്’ എന്ന് പുനര്‍നാമകരണം ചെയ്തു. 2015 ല്‍ കമാന്‍ഡന്റ് ജനറലിന്റെ പേര് ‘ഡയറക്ടര്‍ ജനറല്‍’ (ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഹോം ഗാര്‍ഡ്‌സ് ആന്‍ഡ് സിവില്‍ ഡിഫന്‍സ്) എന്ന് പുനര്‍നാമകരണം ചെയ്തു.

14 ജില്ലാ ഓഫീസുകളും (ഓരോ ജില്ലകളിലും ഡിസ്ട്രിക്ട് ഫയർ ഓഫീസുകൾ) തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 6 റീജിയണല്‍ ഓഫീസുകളും കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ 1 അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസറും ഉണ്ട്. ആസ്ഥാനം, അക്കാദമി, ആറ് റീജിയണല്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. എല്ലാ അടിയന്തര സാഹചര്യങ്ങളിലും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് വകുപ്പ് നവീകരണത്തിന്റെയും വികസനത്തിന്റെയും ഘട്ടത്തിലാണ്.